വരന്തരപ്പിള്ളി: തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്റെ കോണ്‍ക്രീറ്റ് കനാല്‍ തകര്‍ന്ന് വെള്ളം പറമ്പുകളിലൂടെ ഒഴുകി. വേപ്പൂര്‍ ഭാഗത്ത് നിര്‍മിച്ച കനാലിന്റെ 50 മീറ്ററോളമാണു തകര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു സംഭവം. കുറുമാലി പുഴയില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പീച്ചി ഇടതുകര കനാലിലേക്ക് എത്തിക്കുന്ന കോണ്‍ക്രീറ്റ് കനാലാണു തകര്‍ന്നത്.
കനാലിന്റെ ഒരുവശത്തെ ഭിത്തി തകര്‍ന്ന് വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ കുതിച്ചെത്തുകയായിരുന്നു. വേപ്പൂര്‍ കാമ്പുഴ സജീവന്റെ വീട്ടുമുറ്റത്തേക്കും വെള്ളം ശക്തിയായി ഒഴുകിയെത്തി.
ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന വരന്തരപ്പിള്ളി വരിയ്ക്കാനിക്കല്‍ ശാര്ങ്ങ്ധരനാണ് കനാല്‍ തകര്ന്നതുകണ്ടത്. ഇവരുടെ പറമ്പിലൂടെ പോകുന്ന കനാലാണു വലി യ ശബ്ദത്തോടെ തകർന്നത്. ഇറിഗേഷന്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് പമ്പിംഗ് നിര്‍ത്തിവച്ചത്. മുന്‍പും ഈ കനാലിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നിരുന്നു.
നിര്‍മാണത്തിലെ അപാകതയാണ് കനാല്‍ തകരാന്‍ കാരണമെന്നാണ് ആക്ഷേ പം. സ്വകാര്യവ്യക്തികളുടെ പറമ്പുകളിലൂടെ നിര്‍മിച്ച മൂന്നു കിലോമീറ്ററോളം നീളമുള്ള കനാലിന്റെ പല ഭാഗങ്ങളും അപകട ഭീഷണിയിലാണ്.
ഉയര്‍ന്ന ഭാഗങ്ങളിലൂടെ കടന്നുപോകുന്ന കനാല്‍ തകര്‍ന്നാല്‍ വെള്ളം താഴ്ന്ന പ്രദേശത്തെ വീടുകളിലേക്കും പറമ്പുകളിലുമാണ് എത്തുന്നത്. തോട്ടുമുഖം പമ്പ് ഹൗസില്‍ നിന്ന് പൈപ്പ് മാര്‍ഗം കുട്ടന്‍ചിറ കുന്നിലെ ടാങ്കിലെത്തിക്കുന്ന വെള്ളം കോണ്‍ക്രീറ്റ് കനാലിലൂടെയാണ് ഇടതുകര കനാലിലേക്ക് എത്തിക്കുന്നത്.
അപകടാവസ്ഥയിലായ കനാല്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.